തിരുവനന്തപുരം: എ.കെ. ബാലനു പിന്നാലെ മന്ത്രി സജി ചെറിയാന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശത്തിൽ സിപിഐക്കു കടുത്ത അതൃപ്തി. നിയമസഭാ തെരഞ്ഞെടുപ്പിനു തയാറെടുക്കുമ്പോൾ ഒരുതരത്തിലും ഉൾക്കൊള്ളാൻ കഴിയാത്ത പരാമർശങ്ങളാണു സിപിഎം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും തെരഞ്ഞെടുപ്പിൽ ഇതു തിരിച്ചടിക്കു കാരണമാകുമെന്നാണ് സിപിഐ നേതാക്കളുടെ പക്ഷം. ഇതിലെ പ്രതിഷേധം സിപിഐ നേതാക്കൾ സിപിഎം നേതൃത്വത്തെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ ഇരുപാർട്ടികളും ഗൃഹസന്ദർശന പരിപാടിയുമായി മുന്നോട്ടു പോകവേ വിവാദങ്ങൾ സൃഷ്ടിക്കുന്നതു രാഷ്ട്രീയമായി പിന്നാക്കം പോകാനേ ഉപകരിക്കൂ എന്ന നിലപാടിലാണു സിപിഐ.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാ അത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തരം ഭരിക്കുക എന്നായിരുന്നു സിപിഎം നേതാവ് എ.കെ. ബാലൻ നടത്തിയ പ്രസ്താവന. ഇതു സിപിഎമ്മിനുള്ളിൽത്തന്നെ വലിയ ചർച്ചയായി. ബാലന്റെ പരാമർശത്തെ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇടതുമുന്നണി കണ്വീനർ ടി.പി.രാമകൃഷ്ണനും തള്ളി. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് പരസ്യമായി ബാലനെ അനുകൂലിച്ചത്.
മുഖ്യമന്ത്രിയുടെ ഈ നിലപാടിനെതിരേ സിപിഎമ്മിനുള്ളിൽ അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും പാർട്ടി നേതൃയോഗങ്ങളിൽപോലും ഒരു നേതാവും ഇതേക്കുറിച്ച് ഒരക്ഷരവും മിണ്ടിയില്ല. ഇതിനു പിന്നാലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർഗോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കിയാൽ അറിയാമെന്നുള്ള മന്ത്രി സജി ചെറിയാന്റെ പരാമർശമുണ്ടായത്. ഇതു ന്യൂനപക്ഷങ്ങൾക്കെതിരായുള്ള നിലപാടായി പൊതുവെ വ്യാഖ്യാനിക്കപ്പെട്ടു.പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരായി.
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎം നേതാക്കളിൽനിന്ന്, പ്രത്യേകിച്ച് മന്ത്രിയിൽനിന്ന് ഇങ്ങനെയൊരു നീക്കമുണ്ടായതു ന്യൂനപക്ഷത്തെ ഇടതുമുന്നണിയിൽനിന്നു കൂടുതൽ അകറ്റുമെന്ന ആശങ്കയിലാണു സിപിഐ. എം.വി. ഗോവിന്ദനും ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടാണ്.
തെരഞ്ഞെടുപ്പിൽ ദോഷമാകുന്ന ഒരു പരാമർശവും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നായിരുന്നു കഴിഞ്ഞ പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ ഗോവിന്ദൻ നേതാക്കൾക്കു നൽകിയ നിർദേശം. എന്നാൽ ഇതു മുതിർന്ന നേതാക്കൾതന്നെ ലംഘിച്ചത് അച്ചടക്കലംഘനമായാണ് പാർട്ടി കാണുന്നത്.